ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സഹ്യമലയുടെ ചെരുവിൽ പ്രകൃതിയാൽ കനിഞ്ഞനുഗ്രഹിക്കപ്പെട്ട അതിമനോഹരമായ കുടിയേറ്റ ഗ്രാമമാണ് കൊട്ടിയൂർ. കോട മഞ്ഞിന്റെ ആവരണമിട്ട മലനിരകളും ഹരിതാഭമായ താഴ്വരയും, ഗ്രാമത്തിന്റെ ജീവരേഖയായി ഒഴുകുന്ന ബാവലിപ്പുഴയുമൊക്കെ കാഴ്ചയുടെ പറുദീസയായി കൊട്ടിയൂരിനെ മാറ്റുന്നു. വില്യംലോഗന്റെ മലബാർ മാനുവലിൽ 'തൃച്ചെറുമന്ന' എന്ന് പരാമർശിക്കുന്ന സ്ഥലം കൊട്ടിയൂരാണ്. വടക്കൻപാട്ടുകളിലും മറ്റ് നാടോടിപ്പാട്ടുകളിലുമൊക്കെ കൊട്ടിയൂരിനെപ്പറ്റി പരാമർശിച്ചുകാണുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ദക്ഷിണവാരാണസി എന്നറിയപ്പെടുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രത്തിന്റെ സാനിധ്യം കൊണ്ട് വിശ്വപ്രസിദ്ധമാണ്. ഈ ഭൂമി. കൊട്ടിയൂർ ശിവക്ഷേത്രം കൊട്ടിയൂരിന്റെ സാംസ്കാരിക കേന്ദ്രമാണ്. അമ്പലത്തിലെ ആചാരാനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ എന്നിവ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവം ദക്ഷിണേന്ത്യയിൽ
തന്നെ ഏറ്റവും കൂടുതൽ ആളുകൾ സംബന്ധിക്കുന്ന ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ്.
കണ്ണൂർ ജില്ലയുടെ കിഴക്ക് ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ പ്പെട്ട പഞ്ചായത്താണ് കൊട്ടിയൂർ. പടിഞ്ഞാറ് കേളകം പഞ്ചായത്തും മറ്റിടങ്ങളിൽ കൊട്ടിയൂർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്നു. വയനാട്ടിലെ പേര്യകുന്നിലെ വൃഷ്ടിപ്രദേശങ്ങളിൽ നിന്നും പിറവി കൊണ്ട് ജലസമൃദ്ധിയുമായി ഗ്രാമത്തിനെ ചുറ്റുന്ന ബാവലിപ്പുഴ അതിന്റെ ഇരുകരകളിലും മിത്തുകളും ചരിത്രവുമൊക്കെ
കൂടിക്കുഴഞ്ഞ ഒരു സംസ്കാരത്തെ നിക്ഷേപിച്ചിട്ടുണ്ട്.
ഈ പഞ്ചായത്തിന് 97.58 ച.കി.മീ വീസ്തീര്ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കു ഭാഗത്ത് കേളകം പഞ്ചായത്തും കര്‍ണ്ണാടക റിസര്‍വ്വ് വനവും കിഴക്ക് ഭാഗത്ത് വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് ജില്ലയുടെ അതിര്‍ത്തിയുമാണ്. 16505 വരുന്ന മൊത്തം ജനസംഖ്യയില്‍ 8225 സ്ത്രീകളും 8280 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 94.6% ആണ്. കൊട്ടിയൂര്‍ ശിവക്ഷേത്രം, പാലുകാച്ചിമല, പാല്‍ച്ചുരം വെള്ളച്ചാട്ടം എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് തിരുവിതാംകൂറിൽ നിന്നുമുള്ളമലബാർ കുടിയേറ്റങ്ങൾ ത്വരിതമായത്. കർഷക കുടിയേറ്റങ്ങൾ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ പറിച്ചുനടലിന് അടിസ്ഥാനമായി പട്ടിണിയാണെന്ന് മനസിലാക്കാൻ ഗവേഷണങ്ങളുടെ പിൻബലമൊന്നും വേണ്ടതില്ലല്ലോ. രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ മദ്ധ്യതിരുവിതാംകൂറിലെ കർഷകരെ പ്രതികൂലമായി ബാധിച്ചു തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം, വിലക്കയറ്റം, കൃഷിഭൂമിയുടെ ലഭ്യതക്കുറവ്, ദുർഭരണം തുടങ്ങി സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങൾ മലബാർ കുടിയറ്റത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. കൂടാതെ ഈ മേഖലയിലെ ക്രൈസ്തവരുടെ ഇടയിലുള്ള പിന്തുടർച്ചാക്രമം ഓരോ കുടുംബത്തിന്റെയും കൈവശഭൂമിയുടെ അളവ് ചുരുങ്ങി വരുന്നതിന് കാരണമായി. തിരുവിതാംകൂറിനെ അപേക്ഷിച്ച് മലബാറിൽ ഭൂമിവില കുറവായതും ഒരുകാരണമായി എന്നുവേണം കരുതാൻ. ചരിത്രരേഖകൾ പ്രകാരം അറുപതുകളോടെ കുടിയേറ്റങ്ങൾ വ്യാപകമായെന്നും എഴുപതുകളോടെ മന്ദഗതിയിലായെന്നും
എൺപതുകളുടെ മധ്യത്തിൽ നിലച്ചുമെന്നുമാണ് കാ ണുന്നത്.
മലബാർ കുടിയേറ്റത്തിൽ ശ്രദ്ധേയമായൊരു സ്ഥാനം കൊട്ടിയൂരിനുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത, ജലലഭ്യത ,കാർഷികവിളകളുടെ സമൃദ്ധി എന്നിവ കുടിയേറ്റക്കാരെ കൊട്ടിയൂരിലേക്ക് ആകർഷിക്കാനും പോന്നതായിരുന്നു. മണ്ണിനോട് മല്ലിട്ട് പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി നിത്യധ്വാനത്തിന്റെ വിയർപ്പ വീഴ്ത്തി അവർ കൊട്ടിയൂരിനെ കെട്ടിപ്പടുത്തു. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് കുടിയേറ്റ ജനത പഴയ ത്യാഗോജ്വലമായ
ജീവിതം ഓർത്തെടുക്കുന്നതിങ്ങനെയാണ് ആധിയിലെന്നതു പോലെ കാടിന്റെ വന്യതയിൽ മയങ്ങിക്കിടന്ന പ്രദേശം താമസയോഗ്യമാക്കി മാറ്റി ഘട്ടം ഘട്ടമായി മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളൊക്കയും തൃപ്തിപ്പെടുത്താനും പോന്ന ഇടമാക്കി മാറ്റിയതിൽ ഒരു തലമുറയുടെ കഠിനാധ്വാനവും ത്യാഗവും സ്മരണീയമാണ്.
ആരാധനാലയങ്ങൾ, ആതുരാലയങ്ങൾ, ഗതാഗതസൗകര്യങ്ങൾ, പള്ളികൂടങ്ങൾ, ആശയവിനിമയമാർഗങ്ങൾ നിത്യോപയോഗവസ്തുക്കളുടെ നീക്ക്പോക്ക് എന്നിവ പോകെ പോകെ അവരുടെ പോരാട്ട വീര്യത്തിലൂടെ നേടിയെടുത്തു. അതിനിടയിൽ മണ്ണിന് വളമായവരും മണ്ണുപേക്ഷിച്ചു പോയവരുമൊക്കെ കുടിയേറ്റക്കാർക്കിടയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ചരിത്രം. ആകാശത്തേക്ക് എഴുന്ന് നിൽക്കുന്ന ബ്രഹ്മഗിരി കുന്നുകളുടെ താഴ്‌വാരത്ത് വെള്ളിച്ചിലമ്പ് കെട്ടിയൊഴുകയുന്ന ബാവലിപ്പുഴയുടെ തീരത്ത് ഫലഭൂവിഷ്ടമായ മണ്ണും ,സമൃദ്ധമായ കൃഷിയും, നിബിഡവനങ്ങളുമൊക്കെ കൊണ്ട് ആകർഷിതമായിരുന്നു കൊട്ടിയൂർ കുടിയേറ്റത്തിന്മുമ്പുള്ള കൊട്ടിയൂരിനെപ്പറ്റി പരാമർശിക്കുന്ന ചരിത്രരേഖകളൊന്നും ലഭ്യമല്ല. എങ്കിലും പരശുരാമകഥകൾ തൊട്ട് പഴക്കമുണ്ടെന്നു കരുതപ്പെടുന്ന കൊട്ടിയൂരും പരിസരപ്രദേശങ്ങളും കുടിയേറ്റത്തിന് മുമ്പ് ദേവസ്വത്തിന്റെ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നു. കുടിയേറ്റങ്ങൾ ആരംഭിക്കുന്നതിന്മുമ്പായി കോലത്തുനാടിന്റെ ഭാഗമായിട്ടുണ്ടായിരുന്ന പ്രദേശമായിരുന്നു ഇവിടം.
ഫ്യൂഡൽ നാടുവാഴിത്തം നിലനിന്നിരുന്ന കാലത്ത് കട്ടിയൂർ ദേവസ്വത്തിന്റെ
ഊരാളന്മാരായിരുന്ന മണത്തണയിലെ നാല് നാടുവാഴികളുടെ നേരിട്ടുളള നിയത്രണത്തിലായിരുന്നു ഈപ്രദേശങ്ങൾ. അക്കാലത്ത് കൊട്ടിയൂരുണ്ടായിരുന്നത് ആദിവാസികളായ പണിയരും കുറിച്യരുമാണെന്നാണ് ചരിത്രം.
ചരിത്രവുംമിത്തും തമ്മിൽ ഇഴ തിരിച്ചെടുക്കാൻ പെടാപ്പാടുപെടുന്ന മനുഷ്യന്റെ മുന്നിൽ മൂകസാക്ഷിയായി ബാവലി അനുസ്യൂതം ഒഴുകുന്നു.
കാലപ്രവാഹത്തിൽ എല്ലാ ഭാരങ്ങളും മുഴച്ചുകെട്ടിയ ആ ഒഴുക്കിനും ചിലതു പറയാനുണ്ടാകും. ചിലപ്പോഴൊക്കെ ബാവലിപ്പുഴ സ്വതസിദ്ധമായ ശാന്തത കൈവെടിഞ്ഞു രൗദ്രമാകാറുള്ളത് മന്ദംചേരിയിലെ ഒരു ആദിവാസി മൂപ്പൻ ഓർത്തെടുത്തു. കഴിഞ്ഞ നൂറ്റാണ്ടിലെപ്പഴോ ബാവലിപുഴ മുടിയഴിച്ചിട്ട് തുള്ളിയപ്പോൾ ഒരു ആദിവാസി ഊര് മുഴുവനും ഒലിച്ചുപോയിരുന്നുവത്രേ.
"ഇത് ഈകാണാണ കുഞ്ഞിപൊഴയൊന്നുമല്ല . കൃഷ്ണൻ നേർ രൂപം കാണിച്ചപ്പോ അർജുനൻ നടുങ്ങിലെ. അതു മാതിരി തന്നെ. ഉഗ്രരൂപം കണ്ടാൽ പേടിക്കും. കണ്ണൊക്കെ ചോന്ന് നാക്ക് നീട്ടി കോമ്പല്ല് കാട്ടി പേടിപ്പിക്കും."
മലബാർ കുടിയേറ്റത്തിന്റെ ഭാഗമായി കൊട്ടിയൂരിലേക്ക് ആദ്യമായി ഒരാളെത്തുന്നത് 1948 ഡിസംബർ 27 നാണെന്നാണ് കണക്കാക്കുന്നത് ശേഷം അമ്പതുകളോയോടെ കൊട്ടിയൂരിലേക്ക് എത്തിയെന്ന് കരുതപ്പെടുന്ന മുത്തനാട്ട്, തുരുത്തിയിൽ, മടിക്കാങ്കൽ, നമ്പുടാകം എന്നീ കുടുംബങ്ങളുടേതാണ്. നിബിഡവനമായിരുന്ന ഇവിടം ജന്മികളിൽ നിന്ന് വിലക്ക് വാങ്ങിക്കുകയോ വളച്ചുകെട്ടി കയ്യേറി സ്വന്തമാക്കുകയോ ചെയ്തതു. കാടുകൾ വെട്ടിത്തെളിച്ചു കൃഷിയിറക്കി. മണ്ണിന്റെ ഫലഭൂയിഷ്ടത അറിഞ്ഞ ആദ്യ കുടിയേറ്റ കർഷകർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊട്ടിയൂരിലേക്ക് ക്ഷണിച്ചുവരുത്തി. പതിയെ പതിയെ കൊട്ടിയൂർ വളർന്നു. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആൾ താമസങ്ങളുണ്ടായി . അവർ നിലനിൽപ്പിനായി രക്തം വിയർപ്പാക്കി അധ്വാനിച്ചു ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പരസഹകരണത്തിന്റെയും ഫലങ്ങൾ കൊയ്ത് ഒരു സമൂഹമായി മാറി. ആദ്യ കാലഘട്ടത്തിൽ നെല്ല്, കപ്പ ,ചേന, കാച്ചിൽ, ചോളം, തെരുവപ്പുല്ല്, രാമച്ചം എന്നിവയായിരുന്നു കൃഷി ചെയ്തിരുന്നത്. ദീർഘവീക്ഷണവും കൃഷിപരിജ്ഞാനവുമുള്ള കർഷക ജനത തെങ്ങ് ,കമുക് ,കുരുമുളക് ,മാവ്, പ്ലാവ് മുതലായ ദീർഘകാല കൃഷിയിലേക്കും തിരിഞ്ഞു. ആവശ്യങ്ങൾ നേടിയെടുക്കാൻ നിരവധിയുണ്ടായിരുന്നു. എല്ലാ നേട്ടങ്ങളും ദോഷങ്ങളും ഏറ്റുപറയാനും സ്വയം അർപ്പിക്കുവാനുംആധ്യാത്മിക കാര്യങ്ങളിൽ മുഴുകുവാനും സഭകൂടുവാനും ഐക്യം ബലപ്പെടുത്തുവാനും
ആരാധനാലയങ്ങളും സാംസ്‌കാരികമന്ദിരങ്ങളും കൊട്ടിയൂരിന്റെ കന്നിമണ്ണിൽ കെട്ടിപ്പൊക്കി.
കൊട്ടിയൂർ വിശുദ്ധ സെന്റ്സെബാസ്റ്റ്യൻസ് ദേവാലയം
കൊട്ടിയൂരിന്റെ ചരിത്രത്തിൽ ദേവാലയത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥാനമുണ്ട്. കുടിയേറ്റവും ഉരുത്തിരിഞ്ഞുവന്ന സാമൂഹികവും സാമ്പത്തികവുമായ പ്രശനങ്ങളിൽ നേതൃസ്ഥാനം വഹിക്കാൻ കൊട്ടിയൂർ സെന്റ്സെബാസ്റ്റ്യൻ പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റ ജനതയുടെ സമഗ്രമായ ഉയർച്ചയിൽ മൂകസാക്ഷിയെന്നോണം കൊട്ടിയൂർ പള്ളി തലയുയർത്തിനിൽക്കുന്നു.
വിശ്വാസികളുടെ ആധ്യാത്മികകാര്യങ്ങക്ക് പരിഹാരമായി വിശുദ്ധ സെബാസ്റ്റിയോനസിന്റെ നാമത്തിൽ പള്ളി സ്ഥാപിക്കുന്നതിനായി സ്ഥലം സംഭവന ചെയ്തത് ബഹുമാന്യനായ മുത്തനാട്ട് മത്തായിയാണ്.1959 ൽ ചുങ്കക്കുന്നിൽ ചേർന്ന കുരിശുപള്ളി പൊതുയോഗത്തിൽ പള്ളിസ്ഥാപിക്കുന്നതിനായുള്ള തീരുമാനമുണ്ടായി. ചുങ്കക്കുന്നിൽ ഒരു പള്ളിമുറി സ്ഥാപിച്ചു ആധ്യാത്മീകകാര്യങ്ങളിൽ പരിഹാരം കണ്ടത്താനാണ് തീരുമാനിച്ചത്. എന്നാൽ 1960 ൽ റവ: എളംതുരുത്തിയിൽ ദേവസ്യ അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻതീരുമാനത്തെ റദ് ചെയ്യുകയും 30 അടി വീതിയിൽ പള്ളികെട്ടിടം കൊട്ടിയൂരിൽ പണിയുവാനുള്ള തീരുമാനവുമെടുത്തു . ശേഷം 1961 ൽ ജേക്കബ് ചിറയത്ത് അച്ചൻ പള്ളിവികാരിയായി സ്ഥാനമേറ്റതോടെ പള്ളിയുടെ നിർമാണം നിശ്ചയിക്കുകയും 1964 ൽ നിശ്ചയപ്രകാരം ചാർത്ത്കഴുക്കോലിട്ട് താല്‍ക്കാലികമായി വീതി കൂട്ടുന്ന നടപടി കൈകൊണ്ടു. ഇതാണ് പുതിയ പള്ളി യാഥാർഥ്യമാകും വരെ ഉപയോഗിച്ചിരുന്നത്.
വർഷങ്ങൾക്ക് ശേഷം 1986 ൽ ബഹുമാന്യനായ മാത്യു കരുവാൻ പ്ലാക്കൽ അച്ചൻ വികാരിയായിരുന്നപ്പോളാണ് പുതിയ പള്ളി പണിയാൻ തീരുമാനമായത്. അക്കാലത്തു ചേർന്ന യോഗത്തിൽ പുതിയ പള്ളിയുടെ പ്ലാൻ തതുല്യത്തിൽ അംഗീകരിച്ചു. തുടർന്ന് 1987 ൽ മാന്തവാടി രൂപതയുടെ അഭിവന്ദ്യപിതാവ് മാർജേക്കബ് തൂങ്കുഴി ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. 1993 മെയ് 10 ന് കൊട്ടിയൂർ ജനതയുടെ ചിരകാല അഭിലാഷമായ ദേവാലയപ്രതിഷ്ഠ റവ: മാത്യു കുരുവാൻപ്ലാക്കൽ അച്ചന്റെ കാർമികത്വത്തിൽ നടന്നു. ശ്രീ. വത്സരാജ് എന്ന ഗീതാഞ്ജലി ട്രസ്റ്റ്ന്റെ ശില്പിയാണ് പണിയേറ്റെടുത്തു നടത്തിയത്.
വളർച്ചയും വികാസവും
ആദ്യ കാല കുടിയേറ്റ ജനത നേരിട്ട പ്രധാന വെല്ലുവിളി വഴിയുടെ അഭാവമായിരുന്നു. തലശ്ശേരിയിൽ നിന്ന് പേരാവൂർ വരേയ്ക്കും ബസ്സുകൾ സർവീസ്സ് നടത്തിയിരുന്നെങ്കിലും മണത്തണക്ക് ശേഷം കാട്ടുവഴിയെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതിനൊരു പരിഹാരമെന്നോണം1969 ഒക്ടോബർ 6 ന് റവ: ഫാ: ജേക്കബ് ചിറയത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി അമ്പായത്തോട് മുതൽ മണത്തണവരെ(ഏകദേശം20കിലോമീറ്ററോളം ദൂരം). ഒറ്റ ദിവസം കൊണ്ട് വഴി വെട്ടിയുണ്ടാക്കി ചരിത്രത്തിന്റെ ഭാഗമായി. ഈ സംഭവം അന്നത്തെ പ്രമുഖ മലയാള പത്രമായ മലയാള മനോരമ എഡിറ്റോറിയൽ എഴുതി ലോകത്തെ അറിയിച്ചിട്ടുണ്ട്. ഇത് കുടിയേറ്റ കർഷകരുടെ ആത്മവിശ്വാസം ഉയർത്താനും പോന്ന ഒരു സംഗതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
സമരോജ്വലതയോടെ തങ്ങൾക്കു വേണ്ടതൊക്കെ നേടിയെടുക്കാമെന്നു അവർക്ക് ബോദ്ധ്യപ്പെട്ടത് ജാതിമത ഭേതമന്യേയുള്ള ഈകൂട്ടയ്മാകൊണ്ടു തന്നെയാകും.ഈ ഒരു കാലയളവിൽത്തന്നെയാണ് കൊട്ടിയൂരിലേക്ക് ആദ്യമായി ബസ്സ്സർവീസ്സ് ആരംഭിച്ചു കുടിയേറ്റ ജനതയുടെ യാത്രക്ലേശങ്ങൾക്ക് പരിഹാരംകണ്ടെത്തിയത്. 1967ൽ ചിറയത്തച്ചന്റെ നേതൃത്വത്തിൽ തന്നെ അമ്പായത്തോട്ടിൽ നിന്ന് വയനാട്ടിലേക്ക് വഴി വെട്ടി ഗതാഗതയോഗ്യമാക്കി. ഈ പാതനവീകരിക്കുകയും ഇപ്പോള്‍ ഈ പാത വഴി വയനാട്ടിൽ നിന്നും ഇരിട്ടിയില്‍ നിന്നും ധരാളം ട്രാൻസ്‌പോർട്ട് ബസ്സുകൾ സർവീസ്നടത്തിവരുന്നു. വയനാടിനെ ബന്ധിപ്പിക്കാൻ ചുരം രഹിത സമാന്തരപാതയായ അമ്പായത്തോട് - തലപ്പുഴ 44 മൈൽ റോഡിന്റെ പ്രവർത്തനങ്ങൾ 1973 മുതല്‍ ശ്രീ .ടി.എസ്സ് സ്കറിയയുടെ നേതൃത്വത്തിൽ ആരംഭിച്ച ശ്രമങ്ങൾ ഇന്നും തുടരുന്നു.
കൊട്ടിയൂരിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മൈലുകൾ താണ്ടേണ്ടി വരുന്നൊരു സ്ഥിതിവിശേഷമായിരുന്നു അന്നുണ്ടായിരുന്നത്. ദുർഘടമായ കാട്ടുപാതകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോക്കുവരവ് ഏറക്കുറെ അപ്രാപ്യമായിരുന്നു . 1954 ൽ ശ്രീ.മുത്തനാട്ട് മത്തായിയുടെ സ്ഥലത്ത് ഷെഡ് കെട്ടി തിരുമാറാടിക്കാരൻ ഗോപാലൻ നായർ കൊട്ടിയൂരിൽ കുടിപ്പള്ളിക്കൂടമാരംഭിച്ചതാണ് വിദ്യാഭ്യാസരംഗത്തെ ആദ്യ കാൽവെപ്പ്. ശേഷം 1956 ൽ വെറ്റിലക്കൊല്ലിയിൽ ശ്രീ. തോമാക്കുടി കണ്ണൻവക25 സെന്റ് സ്ഥലത്ത് തലക്കാക്കാണി ഗവ: ലോവർ പ്രൈമറിസ്കൂൾ ആരംഭിച്ചു. ഏതാണ്ട് ഈ കാലയളവിലാണ്
ചുങ്കക്കുന്നിലും സർക്കാർ സ്കൂൾ ആരംഭിക്കുന്നതും. പിന്നീട് 1960 ൽ സർക്കാർ പങ്കാളിത്തത്തോടെ അമ്പായത്തോട്ടിൽ LP സ്കൂളും ,1962 ൽ പമ്പറപ്പാനിൽ
NSSKUP സ്കൂളും , തൊട്ടടുത്ത വർഷം മന്ദംചേരിയിൽ SNLP സ്കൂളും ആരംഭിച്ചു. 1976 ൽ കുടിയേറ്റത്തിന്റെ ഓർമ്മയിലാണ് IJM ഹൈസ്കൂൾ കൊട്ടിയൂരിൽ ആരംഭിച്ചത്.
1999ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറി ആയി ഉയർത്തി വിദ്യാഭ്യാസരംഗത്ത് ഗണ്യമായ വളർച്ച കൈവരിച്ചുവെങ്കിലും ഉന്നത തൊഴിലതിസ്ഥിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് പഞ്ചായത്തിലുണ്ട്.
ആരോഗ്യ രംഗത്ത് കൊട്ടിയൂർ കുടിയേറ്റ ജനത നേടിയ മുന്നേറ്റം പ്രശംസനീയമാണ്. ആദ്യ കാലങ്ങളിൽ നാട്ടുവൈദ്യവും കാതങ്ങൾക്കപ്പുറം മാനന്തവാടിയിലും തൊണ്ടിയിലെ തങ്കം ഡോക്ടറുടെ സേവനവും
മാത്രമേകൊട്ടിയൂർക്കാർക്ക് ലഭിച്ചിരുന്നുള്ളു. അക്കാലത്താണ് കൊട്ടിയൂരിൽ പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ചുകിട്ടിയത്. 1976ൽ ശ്രീ.പി.കെ. ജോസഫ് പുളിയനാമാക്കൽ സംഭാവനയായി നൽകിയ സ്ഥലത്ത് ശ്രീ. ഗോപിനാഥൻപിള്ള , ശ്രീകെ.സ് .പത്മനാഭൻ എന്നിവരുടെ ശ്രമഫലമായി അനുവദിച്ചുകിട്ടിയ പ്രാഥമിക ആരോഗ്യകേന്ദ്രം ആരോഗ്യരംഗത്ത് ഒരു വലിയ മാറ്റങ്ങൾക്ക് കാരണമായെന്നതിൽ തർക്കമില്ലയെങ്കിലും അനുവദിച്ചുകിട്ടിയ കിടത്തിച്ചികിത്സാസൗകര്യം നഷ്ട്ടപെടുത്തിക്കളഞ്ഞു. ചുങ്കക്കുന്നിലെ സെന്റ് കമില്ലസ് എന്ന സ്വകാര്യആശുപത്രി, അമ്പായത്തോട്ടിലെ സിദ്ധ സർക്കാർ സിദ്ധഡിസ്പെൻസറി, നിണ്ടുനോക്കിയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ,ചുങ്കക്കുന്നിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി എന്നിവ ആരോഗ്യ പരിപാലന രംഗത്തെ കൊട്ടിയൂരിന്റെ മുഖമായി നിലകൊള്ളുന്നു
ആദ്യ കാലത്ത് തപാൽ സൗകര്യം ചുങ്കക്കുന്നിൽ മാത്രമായിരുന്നു. 1966 ൽ കൊട്ടിയൂരും 1978ൽ അമ്പായത്തോട്ടിലും പോസ്റ്റോഫീസ് ആരംഭിച്ചതോടെ ജന്മനാട്ടിലേക്ക് കത്തിടപാടുകൾക്ക് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. 1966ൽ കൊട്ടിയൂർ സർവീസ്സ് സഹകരണ ബാങ്ക് രംഭിച്ചതോടെ കൊട്ടിയൂരിലെ കർഷകർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭിച്ചുതുടങ്ങി.
കൊട്ടിയൂർ പഞ്ചായത്തിന്റെ ഭരണ ചരിത്രം.
സ്വാതന്ത്രാനന്തരം കൊട്ടിയൂർ പഞ്ചായത്ത് അടങ്ങിയ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിൽ മലബാർ ഡിസ്ട്രിക്ടിൽ മണത്തണ അംശം കാപ്പാട് ദേശത്തിലായിരുന്നു. ശേഷം 1956 കേരളപ്പിറവിയോടെ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മണത്തണ പഞ്ചായത്തിലാണ് കൊട്ടിയൂർ ഉൾപ്പെട്ട പ്രദേശങ്ങൾ. മണത്തണ പഞ്ചായത്ത് വീണ്ടും വിഭജിച്ച് പേരാവൂർ ,കാപ്പാട് എന്നീ പഞ്ചായത്തുകൾ ഉണ്ടായപ്പോൾ കൊട്ടിയൂർ കാപ്പാട് പഞ്ചായത്ത് പരിധിയിലേക്ക് മാറി. അവസാനമായി1968 ൽ കാപ്പാട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ നിലവിൽ വന്നു.
1968 മുതൽ 1979 വരെ ശ്രീ. ജോർജ്കുട്ടി മുക്കാടൻ പ്രസിഡന്റായി ശ്രീ.കെവി ജോസഫ് ശ്രീ. സ്കറിയ പുത്തൻപുര എന്നിവരടങ്ങിയ ഭരണസമിതിയാണ് കൊട്ടിയൂർ പഞ്ചായത്തിനെ നയിച്ചത .അതിനുശേഷം ശ്രീ. ജോസഫ് മങ്കുത്തേലിന്റെ നേതൃത്വത്തിൽ രണ്ടാം ഭരണസമിതി 1982 വരെ ഭരിക്കുകയുണ്ടായി.ശ്രീ. ഗോപിനാഥപിള്ളയായിരുന്നു ഇക്കാലയളവിൽ വൈസ്പ്രസിഡണ്ട്. എട്ട് അംഗങ്ങളുള്ള ഭരണസമിതി 1982 ൽ മാറുകയും ശേഷം 1984 വരെ ശ്രീ. ടി.എസ് മാത്യു, ശ്രീ. ജോസഫ്നരിമറ്റം എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് ഭരിക്കുകയുമുണ്ടായി. 30/10/1984 മുതൽ 29/10/1982 വരെ കൊട്ടിയൂർ പഞ്ചായത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. 1988 മുതൽ 1995 വരെയുള്ള ഏഴുവർഷക്കാലം ശ്രീ. പിസി രാമകൃഷ്ണന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ പുതിയഭരണ സമിതിഅധികാരത്തിൽവന്നു. ഈ കാലയളവിൽ പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു. 1991 വരെ നീണ്ടുനോക്കിയിൽ വാടക കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് കാര്യാലയം പ്രവർത്തിച്ചുവന്നത്. ശേഷം സ്വന്തമായ കെട്ടിടത്തിലേക്ക് ബഹുമാന്യനായ തോമസ് മുത്തനാട്ട് സംഭാവന നൽകിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു.
കേരളത്തിൽ പഞ്ചായത്ത് രാജ്സംവിധാനം 1994-ലാണ് നിലവിൽ വന്നത്. പഞ്ചായത്ത് രാജ്ആക്ട് എന്ന സ്ഥാപനങ്ങളിലൂടെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ ഗ്രാമീണ വികസനം സാധ്യമാക്കുന്ന ഒരുനിയമമാണ്. ഇത് ഗ്രാമീണ ജനങ്ങളുടെ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികാരം നൽകുകയും ചെയ്യുന്നു.
കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം വളരെ ശക്തമാണ്, ഇത് സ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ ഒരുപങ്ക് വഹിക്കുന്നു. ഇതിൻ പ്രകാരം ഓരോ അഞ്ചു വര്ഷങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുകയും ഭരണകൂടങ്ങൾ മാറിവരുകയും ചെയ്തു. ശ്രീ.പിസി രാമകൃഷ്ണന്ശേഷം 2000 വരെ രാഘവൻ മാസ്റ്ററായിരുന്നു പഞ്ചായത്ത് അദ്ധ്യക്ഷൻ. ശേഷം ഓരോ അഞ്ചുവർഷത്തിൽ യഥാക്രമം അഡ്വ. കെജെജോസഫ്, ശ്രീമതി. സിസിലി ആമക്കാട്ട് , ശ്രീസാജുവാത്യാട്ട്, ശ്രീമതി. ഇന്ദിരശ്രീധരൻ, ശ്രീറോയിനമ്പുടാകം എന്നിവർ 2025 വരെ കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.
നിലവിൽ ശ്രീമതി. സിസിലി കണ്ണന്താനം അദ്ധ്യക്ഷനായും ശ്രീ. റോയി നമ്പുടാകം ഉപാദ്ധ്യക്ഷനുമായ ഭരണസമിതിതയാണ് ഭരണം കയ്യാളുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെവികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയപേഴ്സണ്‍ ശ്രീമതി. ജിന്‍സി തോമസും, ശ്രീ. തോമസ് ആമക്കാട്ട് ക്ഷേമ കാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സനായും, ശ്രീമതി ബിന്ദു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സനായും സേവനം ചെയ്യുന്നു
കൊട്ടിയൂർ സമരം
1961-62 കാലത്ത് ഇന്നത്തെ കേളകം, കൊട്ടിയൂർ, കണിച്ചാർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ കുടിയിറക്കിനെതിരെ നടന്ന പ്രക്ഷോഭം ആണ് കൊട്ടിയൂർ സമരം എന്ന പേരിൽ അറിയപ്പെടുന്നത് .
കൊട്ടിയൂർ ദേവസ്വത്തിൻറെ 27000 ഏക്കർ ഭൂമി, ഏക്കർ ഒന്നിന് ഒരു രൂപ പ്രതിഫലം നിശ്ചയിച്ചു കൊണ്ട് നായർ സർവീസ് സ്സൊസൈറ്റിക്ക് ചാർത്തിക്കൊടുത്തുകൊണ്ടുള്ള ഒരു പത്രപ്പരസ്യം 1961-ൽ പ്രത്യക്ഷപ്പെട്ടു. കൈമാറുന്ന സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലാത്തത് കർഷകരിൽ ആശങ്കയുളവാക്കി. വർഷങ്ങളോളമുള്ള കർഷകരുടെ കഠിനാദ്ധ്വാനം പാഴാകുന്നത് അവർക്ക് താങ്ങാനാകുമായിരുന്നില്ല.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളും ഇവിടെ ഇക്കാലയളവിനുമുൻപേ ആരംഭിച്ചുകഴിഞ്ഞിരുന്നു.
നിയമവിധേയമായി ഭൂമിസ്വന്തമാക്കുകയും കൃഷിയിറക്കുകയും ചെയ്ത കർഷകർ കുടിയിറക്കിനെതിരായി പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചു. കുടിയിറക്കിനെ ചെറുക്കുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ നടന്നസമരമാണ് കേരളമാകെ ശ്രദ്ധയാകർഷിച്ച കൊട്ടിയൂർ സമരം. എൻ.ഇ. ബാലറാംആണ് പ്രക്ഷോഭ രംഗത്തെത്തിയ ആദ്യനേതാവ്. അദ്ദേഹം കൊട്ടിയൂർ സമരത്തിന് കമ്യൂണിസ്ററ്പ്രസ്ഥാനത്തിൻറെ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം പ്രതിഷേധ യോഗങ്ങളിൽ പ്രസംഗിക്കുകയും പ്രക്ഷോഭത്തിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . പിന്നാലെ എ.കെ.ജിയും രംഗത്തെത്തിയതോടെ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചു .
കൊട്ടിയൂർ സ്വതന്ത്ര കർഷകസംഘമാണ് സമരവുമായി ബന്ധപ്പെട്ട് ആദ്യം രൂപീകരിച്ച സംഘടന. പിന്നീട് കോട്ടിയൂർ കുടിയാൻ സംഘവും രൂപീകരിക്കപ്പെട്ടു. ഭൂമി കൈമാറ്റത്തിനെതിരെ എ.കെ.ജിയുടെ നേതൃത്വത്തിലുള്ള ഒരു ജീപ്പ് ജാഥയും തിരുവനന്തപുരത്തേക്കു നടത്തി . ഈ രണ്ടു സംഘടുനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നുവരവേയാണ് ഫദർ ജോസഫ് വടക്കനും ബി.വെല്ലിംങ്ങ്ടണും സമര നേതൃത്വത്തിലെത്തുന്നത്. ഫാദർ വടക്കൻറെ ആവേശോജ്ജ്വലമായ പ്രസംഗത്തിൽ ആകൃഷ്ടരായ ധാരാളം പേർ അദ്ദേഹം രൂപീകരിച്ച മലനാട് കർഷകയൂണിയനിൽ ചേർന്നു .
കേരളത്തിൻറെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചു കൊണ്ടുള്ള ഒരു കാൽ നട ജാഥ ബി.വെല്ലിങ്ങ്ടന്റെ നേതൃത്വത്തിൽ കൊട്ടിയൂർ നിന്നും തിരുവനന്തപുരത്തക്ക് ആരംഭിച്ചു . ജാഥയുമായി സഹകരിക്കരുതെന്ന് കോൺഗ്രസ് പ്രസ്താവനയിറക്കിയപ്പോൾ ജാഥക്ക് വഴി നീളെ സഹായമെത്തിക്കാനും സ്വീകരണം നൽകാനും എ.കെ.ജി, എൻ.ഇബാലറാം, എന്നിവരുൾപ്പെട്ട
കമ്യൂണിസ്റ്റ്പാർട്ടി
തയ്യാറായി. 1962 ഫെബ്രുവരിയിൽ ബി.വെല്ലിങ്ങ്ടൺ കേളകത്ത് നിരാഹാരസത്യാഗ്രഹവും ആരംഭിച്ചു. സമരത്തെ നേരിടാനായി എംഎസ്പികാരും എത്തിയിരുന്നു. ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതോടെ എൻ.എസ്.എസ് ഭൂമികൈമാറ്റത്തിൽ നിന്നും പിന്മാറുകയും സമരം അവസാനിക്കുകയും ചെയ്തു.
കസതൂരി രംഗൻ റിപ്പോർട്ടും കലാപവും
ജനിച്ച മണ്ണിൽ നിലനില്പിനായിട്ടുള്ള കൊട്ടിയൂർജനതയുടെ ഐക്യഖണ്ഡേനെയുള്ള ചെറുത്തു നിൽപ്പാണ് കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ അരങ്ങേറിയ സംഭവവികാസങ്ങൾ.
പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് ആദ്യമായി വിശദമായ പഠനം നടത്തിയത് മാധവ്ഗാഡ്ഗിൽ സമിതിയാണ്. ഈ റിപ്പോർട്ടിൽ പശ്ചിമഘട്ടിന്റെ വലിയൊരു ഭാഗം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാർശമുന്നോട്ട് വെച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ
കേരളത്തിലടക്കം വലിയ വിവാദവും പ്രതിഷേധവും ഉണ്ടായി. പ്രത്യേകിച്ചും, ഈ റിപ്പോർട്ട് നടപ്പാക്കിയാൽ കേരളത്തിലെ കർഷകരുടെയും തദ്ദേശവാസികളുടെയും ജീവിതം കാര്യമായി ബാധിക്കുമെന്ന ആശങ്കഉയർന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ട് പുനർ വിമർശനം ചെയ്ത് കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുക എന്നതായിരുന്നു ഈ സമിതിയുടെ ലക്ഷ്യം. കസ്തൂരിരംഗൻ സമിതിയും പശ്ചിമഘട്ടം പരിസ്ഥിതി ദുർബ്ബല മേഖലയാണെന്ന വസ്തുത അംഗീകരിച്ചു. എന്നാൽ,
ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില കർശനനിയന്ത്രണങ്ങൾക്ക് മാറ്റംവരുത്തി. കേരളത്തിലെ കൃഷി, ജനവാസം എന്നിവയെ കൂടുതൽ പരിഗണിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങളാണ് കസ്തൂരിരംഗൻ സമിതി മുന്നോട്ടുവെച്ചത്. ഗാഡ്ഗിൽ റിപ്പോർട്ടിലെ മൂന്ന്തരം പരിസ്ഥിതി ദുർബ്ബല മേഖലകളെ ഒറ്റതരമായി ചുരുക്കി. ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില കർശനനിയന്ത്രണങ്ങൾ, ഉദാഹരണത്തിന്, 50 വർഷത്തിന്മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ അടച്ചുപൂട്ടൽ എന്നിവയെ കസ്തൂരിരംഗൻ സമിതി അംഗീകരിച്ചില്ല.
പരിസ്ഥിതി പ്രവർത്തകർ കസ്തൂരി രംഗൻ റിപ്പോർട്ട് പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന വിമർശിച്ചു. കേരളത്തിലെ കർഷകരും തദ്ദേശവാസികളും ഈ റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചു. ഈസാഹചര്യത്തിലാണ് 2013 നവംബർ 13 ന് ചുങ്കക്കുന്നിലെ പൊട്ടംതോട്ടിൽ കേന്ദ്രപരിസ്ഥിതി മന്ത്രലയത്തിന്റെ സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം.
നിലനിൽപ്പിന് ഭീക്ഷിണി തോന്നിയ തദ്ദേശീയർ പ്രകോപിതരാവുകയും വഴിതടഞ്ഞ് കലാപത്തിലേർപ്പെടുകയും ചെയ്തു. പ്രസ്തുത അനിഷ്ടസംഭവങ്ങളിൽ സർക്കാരിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും പന്ത്രണ്ടോളം കേസുകളിലായി 302 പേരെ പ്രതിസ്ഥാനങ്ങളിൽചേർക്കപ്പെട്ടു. പിന്നീട് സർക്കാരിന്റെ ഇടപെടലിൽ കേസുകൾ പിൻവലിച്ചെങ്കിലും കോടതിക്ക് സ്വീകാര്യമല്ലാത്തതിനാൽ കേസുകളിൽ പലതും ഇന്നും നിലനിൽക്കുന്നു
പ്രകൃതിദുരന്തങ്ങൾ
പ്രപഞ്ചോത്പത്തിയോളം പഴക്കം പ്രകൃതി ദുരന്തങ്ങൾക്കുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഭൂകമ്പങ്ങൾ, മണ്ണിടിച്ചതിൽ, വെള്ളപൊക്കം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ പ്രകൃതിയെ ഇന്നീക്കാണുന്നരീതിയിലേക്കാക്കിയെന്നണ് ഭൗമശാസ്ത്രജ്ഞരുടെ വാദം. മനുഷ്യന്റെ ബുദ്ധിക്ക് അവയെ നിയന്ത്രിക്കാനോ തടയാനോകഴിയില്ലായെങ്കിലും ജീവഹാനി നിയത്രിക്കാനാവുമെന്നുമാത്രം. കുടിയേറ്റത്തിന്ശേഷം 1973 ൽ പലുകാച്ചി ഭാഗത്ത് മണ്ണിടിഞ്ഞു നാലുപേർ മരിക്കുകയുണ്ടായി. പിന്നീട് 1981 ൽ അമ്പായത്തോട്ടിലും നെല്ലിയോടിയിലുമായയുണ്ടായ ഉരുൾപൊട്ടലിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ 2004 ൽ ഒറ്റപ്ലാവിലുണ്ടായ മണ്ണിടിച്ചിലിൽ 2 പേരാണ് മരിച്ചത്. 2018 ലെ മഹാപ്രളയത്തിന്റെ കാലത്ത് അമ്പായത്തോട്ടിൽ ഉരുൾപൊട്ടിയെങ്കിലും വനാതിർത്തിയിലായിരുന്നതിനാൽ ആളപായമുണ്ടയില്ല. 2019 -20 കാലത്തേ കോവിഡ് മഹാ മാരിയും കൊട്ടിയൂരിനെ അലോസരപ്പെടുത്തിയാണ കടന്നുപോയത്.
കുടിയേറ്റകാലംതൊട്ട് നാടിൻറെ പുരോഗതിക്ക് ചുക്കാൻപിടിച്ച മൺമറഞ്ഞവരും മുൻനിരയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുടെയും പേരുകൾ ഗണനീയമാണെങ്കിലും പ്രധാനികൾ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വികസനപാതയിൽ മാറിമറഞ്ഞു വന്ന പഞ്ചായത്ത് ഭരണസമിതികൾ ,സഹകരണ സ്ഥാപനങ്ങൾ, സർക്കാർസ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ, വിശിഷ്യാ കൊട്ടിയൂർ ശ്രീമഹാദേവക്ഷേത്രം ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ മുതലായവ രാഷ്ട്രീയ മത വൈരങ്ങളെ അതിജീവിച്ചു മുന്നേറുന്നുവെന്ന സവിശേഷത കൊട്ടിയൂരിനുണ്ടെന്ന് അഭിമാനത്തോടെ സ്മരിക്കുന്നു.